പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പിടിയിലായ പ്രതിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു


ഇടുക്കി:
ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ്‌ പിടിയിലായതോടെ പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാൾ 20 ദിവസങ്ങളായി ഒളിവിലായിരുന്നു.

സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ബിനോയ് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി പൊലീസിന് നല്‍കി. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതാക്കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. 

തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവില്‍ കഴിഞ്ഞത്. രണ്ട് ദിവസം മുന്‍പാണ് പെരിഞ്ചാംകുട്ടിയില്‍ എത്തിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബിനോയ്യെ പോലീസ് പിടികൂടുന്നത്.

രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണിൽ ഇയാൾ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുമ്പ് സിന്ധുവും ബിനോയും തമ്മിൽ വാക്ക് തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.

ALSO READ: രണ്ടാം ഡോസ് കൊവിഷീൽഡ്‌ വാക്സിൻ 28 ദിവസത്തിന് ശേഷം സ്വീകരിക്കാം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി


Post a Comment

1 Comments